വെള്ളിയാഴ്‌ച, നവംബർ 18, 2011

സിനിമയ്ക്ക് പോയപ്പോള്‍

ഉച്ചയുറക്കത്തിനായ് കിടന്നിട്ടും എന്തോ ഉറക്കം വരുന്നില്ല, മെല്ലെ അവിടെ നിന്നും എഴുന്നേറ്റു... 

ഇന്ന് പോണ്ണ്ടാ കൃഷണനും രാധയും കാണാന്‍ ?

നല്ലപാതിയ്ക്കെന്നോട് എന്തോ ദേഷ്യമുള്ളത് പോലെ. ഫോണെടുത്ത് കുത്തി.. 

കണ്ണാ ഫ്രീയായോ ?

കണ്ണന്‍ മോളിലാ...പണീലാ...അപ്പുറത്ത് നിന്നും പരിചയമില്ലാത്ത ശബ്ദം.

ഒഹ്..അവനില്ല... എന്നാ ഇക്കയെ വിളിക്കാം...

ഹും, അയാള്‍ ഫോണ്‍ എടുക്കുന്നുമില്ല,

എന്നാ പിന്നെ നാളെ പോകാം എന്നു കരുതി.

ഇന്ന് എന്താഴ്ച്ചയാടീ ?

"വ്യാഴം" എന്താ ചോദിച്ചേ ?

ഒന്നൂല്ല്യാ...

അപ്പോ ഇന്നുകൂടെയേ പടം കാണൂ, നാളെ മാറും, കൂട്ടിനാരും വരുന്നില്ലെങ്കില്‍ വേണ്ട, എല്ലാരും വരാന്നൊക്കെ പറയും. ആ നേരാവുമ്പോ ഇല്ലാ‍ന്ന് പറയും(ഒറ്റയ്ക്കിരുന്ന് കാണാനുള്ള പേടി ഇല്ലാതില്ല)മാപ്രാണം വര്‍ണ്ണ ലക്ഷ്യമാക്കി എന്റെ യമഹ ഓടിതുടങ്ങി.. പോകുന്നവഴിയില്‍ അതാ സന്ദീപ്...വണ്ടി നിറുത്തി.

എങ്ങോട്ടാ ?

പടത്തിനാ, നീ പോരുന്നോ ? ഏതാന്ന് ചോദിക്കണ്ടാ “കൃഷ്ണനും രാധയും”

നിനക്കെന്താ പ്രാന്താണോ ?

നീ വര്ണെണ്ടെങ്ങെ വാ... ചുമ്മാ ഒരു രസം അല്ലേ...

കുറേ പറഞ്ഞപ്പോള്‍ അവന്‍ വരാമെന്നായി...അവന്‍ വണ്ടിയില്‍ കയറി,

ന്നാ പോകാം..

ഞങ്ങള്‍ വീണ്ടും യാത്ര തുടങ്ങി

6.15 നാ പടം , ഓരോന്ന് വിട്ടിട്ട് പോകാല്ലേ ?

അവനു സമ്മതം. മഹാബലിയില്‍ കയറി ഓരോ പെഗ്ഗില്‍ സോഡ കലര്‍ത്തി അതും അകത്താക്കി (ധൈര്യത്തിന്). ടിക്കറ്റ് വാങ്ങി അകത്ത് കടന്നപ്പോള്‍ സിനിമ തുടങ്ങിയിരുന്നു.

മച്ചാ...രായപ്പന്‍ ... ഇതില്‍ ? ഒള്ളതാ ?

ഇനി സൈഡ് റീലാവോ ? പിന്നിലേയ്ക്കും സൈഡിലേയ്ക്കും ഒക്കെ നോക്കി, വിരലിലെണ്ണാവുന്ന ആളുകള്‍ (കൂടിവന്നാല്‍ 15, അതില്‍ കൂടുതല്‍ ഇല്ല), ഒരെണ്ണം വീശിയത് തലയ്ക്ക് പിടിച്ച് പണ്ടിറ്റ് പ്രിത്വിരാജായതോ ? സംശയം തീരും മുന്‍പ് ദാ വരുന്നു റീമ....

മച്ചൂ പണി പാളിട്ടാ....ഇത് ഇന്ത്യന്‍ റുപ്പ്യാട്ടാ... മറ്റേ പടം 12.30നും 3.15നും മാത്രം ഒള്ളൂന്നാ തോന്നണേ....

കൊഴപ്പ്യല്ലാ, നല്ല പടമാന്നാ കേട്ടേ...

ന്നാലും അത് കാണാന്‍ പറ്റില്ല്യാലോ...

ഇടവേളയ്ക്ക് പുറത്തിറങ്ങിയപ്പോള്‍ ഗേറ്റ് കീപ്പറോട് ചോദിച്ചു നാളെ മുതല്‍ എന്തൂട്ടാ പടം ?


കൃഷ്ണനും രാധയും നാല് കളികള്‍.....

തിങ്കളാഴ്‌ച, ഓഗസ്റ്റ് 01, 2011

വിഷാദം


നെഞ്ചോട്ടൊട്ടി കിടന്ന നീയിന്നെവിടെയൊ പോയിരിക്കുന്നു,

ഇടതൂര്‍ന്ന എന്‍ നിശ്വാസത്തിലും പാറിക്കളിച്ചിരുന്ന നീ ?

എന്നിലെ ഏകാന്തത നീ ആസ്വദിക്കുകയായിരുന്നോ ?

ഒന്നാര്‍ത്തു ചിരിക്കാന്‍ പോലും എന്നെ നീ അനുവദിച്ചിരുന്നില്ല.

നിന്റെ സ്പര്‍ശനം പോലുമെനിക്കെന്തസഹനീയമായിരുന്നെന്നോ

നിന്നില്‍നിന്നഭയം നേടാന്‍, ലഹരി എന്നിലേക്കാവാഹിക്കുകയായിരുന്നു.

ഒന്നും പറയാതെ നീ എന്നെ വിട്ടകന്നു...ഒരിക്കലും എന്നിലേക്ക് നീ വരരുത്

നീ പൊയതിനു ശേഷം , ലഹരിയുമെന്നെ വിട്ടു പോയിരിക്കുന്നു

ഇപ്പോള്‍ നീയുമില്ല, ലഹരിയുമില്ല...

വിട്ടു പിരിഞ്ഞ വിഷാദമേ.....നന്ദി...

ഇനി ഒരിക്കലുമെന്നെ തേടി നീ വന്നേക്കരുത്

.

ശനിയാഴ്‌ച, ജൂലൈ 16, 2011

ഫെയ്സ്ബുക്ക് ഫ്രണ്ട്


രതീഷ് ഫെയ്സ്ബുക്ക് ഫ്രണ്ട് അനിലിനെ കാണാന്‍ വന്നതായിരുന്നു അല്‍ എയ്നില്‍. സന്തോഷകരമായ നിമിഷങ്ങള്‍ വെട്ടുകിളി പോലെ നൊടിയിടയില്‍ പറന്നകന്നു. ഭക്ഷണത്തിന്റെയാണോ സംസാരിച്ചതിന്റെയാണോ എന്നറിയില്ല, അവന്‍ വളരെ ക്ഷീണിതനായി കാണപ്പെട്ടു. ഇനി ദുബായ് വരെ എത്തണമല്ലോ, 
രതീഷേ ഒന്ന് കുളിച്ചാല്‍ എല്ലാം ശരിയാകും. 
വെള്ളത്തിന് ഭയങ്കര ചൂടാണല്ലോ...
ആ ഡ്രമ്മില്‍ തണുത്ത വെള്ളമുണ്ട്, അതെടുത്തോ..
വേണ്ട, രണ്ട് മാസം കഴിഞ്ഞാല്‍ “ഓണം“ ആയല്ലോ...എന്തായാലും അന്ന് കുളിക്കാം,അപ്പോഴേക്കും തണുപ്പ് കാലം തുടങ്ങുമത്രേ...
പിന്നെ നിര്‍ബന്ധിക്കുന്നത് ശരിയല്ല എന്ന് തോന്നിയ അനില്‍ ഉദ്ദ്യമത്തില്‍ നിന്നും പിന്‍ വാങ്ങി
എന്നാ വാ...നിന്നെ ബസ്സ് കയറ്റി വിടാം...എനിക്ക് മാര്‍ക്കറ്റിലൊന്ന് കയറണം
ങാ...ഈ ഷൂവിലൊന്ന് കാല് ഇട്ടോട്ടെ.... എന്താ വമ്പന്‍ പര്‍ചേസ് ആണോടേ ?
ഇല്ലടാ....കുറച്ച് സവാളയും ഗോതമ്പ് പൊടിയും വാങ്ങണം....
വേറെ ഒന്നുമില്ലേ ? ചപ്പാത്തി ഉണ്ടാക്കാനാ അല്ലേ ?
പോട.മണ്ടാ...ചപ്പാത്തി ഉണ്ടാക്കാന്‍ സവാള വേണോടാ.. ഇത് ഉള്ളിവട ഉണ്ടാക്കാനാ..
അത് ശരിയാണല്ലോ, രതീഷ് അത് സമ്മതിച്ചു
രണ്ടു പേരും ബസ്സ് സ്റ്റേഷന്‍ ലക്ഷ്യമാക്കി നടന്നു.

സമയം 7.30 ആയിരിക്കുന്നു. സിഗ്നല്‍ കടന്ന് മീനാ ബസാറില്‍ എത്തി.

ഡാ))))...രതീഷേ...എന്താ ഇവിടെ ?

രതീഷിന്റെ കൂട്ടുകാരന്‍ ദാ..നില്‍ക്കുന്നു. രതീഷ് അവറ്റെ അടുത്തേക്ക് ഓടി
അനില്‍ തലയില്‍ കൈ വെച്ചു...ഇവന് ഇവിടേയും ? വേണ്ടാര്‍ന്നു ...

ഇവനോ ഇങ്ങനെ..അപ്പോള്‍ കൂട്ടുകാരന്‍ ? “കീപ്പ് ഡിസ്റ്റന്‍സ് , സേവ് ലൈഫ്“ എന്നല്ലേ  അതിനാല്‍ അനില്‍ കുറച്ച് നീങ്ങി വഴി വിളക്കിന്റെ അടുത്തായി നില്‍പ്പുറപ്പിച്ചു. സാമാന്യം തിരക്കുണ്ട് അവിടെ..പതിയെ പറന്നു പോകുന്ന കിളികളെ നോക്കി സമയം കളയുന്നു.

അടുത്തുനില്‍ക്കുന്ന ആളെ അപ്പോഴാണ് അനില് ശ്രദ്ധിച്ചത്. കുറച്ച് നോട്ടീസുമായിട്ടാണ് പുള്ളിക്കാരന്റെ നില്‍പ്പ്. വരുന്നോര്‍ക്കും പോകുന്നോര്‍ക്കുമെല്ലാം കൊടുക്കുന്നുമുണ്ട്. തൊട്ടടുത്ത് നിന്നിട്ടും അനിലിനെ അയാള്‍ മൈന്‍ഡ് ചെയ്യുന്നേ ഇല്ല. അനിലിനു വിഷമമായി. ചോദിച്ചു വാങ്ങിയാലോ ? അല്ലെങ്കില്‍ വേണ്ട. എന്തെങ്കിലുമായിക്കോട്ടെ പറന്നു പോകുന്നത് എറിഞ്ഞിട്ട് പിടിക്കുന്ന അനില്‍ അത് വേണ്ട എന്ന് വെച്ചു.

കഥ പറച്ചിലും, കത്തി വെപ്പും കഴിഞ്ഞ് രതീഷ് വന്നു.രതീഷിനെ കണ്ടതും അയാള്‍ ഒരു നോട്ടീസ് അവന് കൊടുത്തു
രതീഷ് അത് വാങ്ങി പോക്കറ്റില്‍ തിരുകി. 

ടാ...അത് തന്നേ...എന്താണെന്ന് നോക്കട്ടെ..രതീഷ് അനിലിന് കൊടുത്തു.

കപ്പ് കൃഷി കണ്ട തൊരപ്പന്റെ പോലെ അനിലിന്റെ മുഖം വിടര്‍ന്നു

ഹും..വെറുതെയല്ല എനിക്ക് തരാഞ്ഞത്, ഗുട്ടന്‍സ് ഇപ്പോഴല്ലേ മനസ്സിലായത്
എന്താടാ...വായിച്ചേ....

വെറുതേയല്ലട എനിക്ക് തരാതിരുന്നത് ... അനില്‍ ഉറക്കെ ചിരിച്ചുകൊണ്ട് വായിക്കാന്‍ തുടങ്ങി
 “ മാനസിക-പൈശാചിക-മാരണ പ്രശ്നങ്ങള്‍ക്ക് 
  എല്ലാവിധ ആയുര്‍വേദ ഔഷധങ്ങളും, വിദഗ്ദ ഡോക്ടറുടെ സേവനവും ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. നാഡീ തളര്‍ച്ച,ലൈംഗിക ശേഷിക്കുറവ്, കൌണ്ടിംഗ് കുറവ്,മൂലക്കുരു,അര്‍ശസ്,ഷുഗര്‍,കിഡ്നി സ്റ്റോണ്‍, പ്രമേഹം, വിട്ടുമാറാത്ത തലവേദന, കൈകാല്‍  വേദന, മരവിപ്പ്, അലര്‍ജി തുടങ്ങിയ അസുഖങ്ങള്‍ക്ക് ഡോക്ടര്‍ പരിശോധിച്ച് മരുന്ന് നല്‍കുന്നതാണ്.”

മാനം വിമാനമാകുന്നത് മനസ്സിലാക്കിയ രതീഷ് ബസ്സ് സ്റ്റേഷന്‍ ലക്ഷ്യമാക്കി പാഞ്ഞു.



 രതീഷ് ദുബായിലോട്ട് ബസ്സ് പിടിക്കാന്‍

ശനിയാഴ്‌ച, ജൂലൈ 02, 2011

ഒരു ലൈന്‍ വലിച്ച കഥ


ഉച്ചയുറക്കത്തില്‍നിന്നെണീറ്റപ്പോള്‍ തോന്നി ഒരു സിഗററ്റ് വലിക്കാമെന്ന് , വീട്ടിലിരുന്ന് വലിച്ച് അവരെക്കൂടി അറിയിക്കണ്ട എന്ന് വെച്ച് ബൈക്കില്‍ കയറി നേരെ ഉണ്ണിച്ചേട്ടന്റെ കടയിലോട്ട്.
ഉണ്ണിച്ചേട്ടാ, നമസ്ക്കാരം..

ഹാ..വന്നല്ലോ, എല്ലാരും ആ ഷെഡ്ഡില്‍ ഉണ്ട്.

ഇന്ന് ശനിയാഴ്ചയല്ലേ പിന്നെന്താ , ഇവര്‍ക്ക് വേലേം കൂലീം ഒന്നൂല്ല്യേ ?

കുഞ്ഞന്മാരാ...ഷാനും ടീമൊന്നും വന്നിട്ടില്ല

ഒരു ഗോള്‍ഡ് തന്നേ....

അല്ല, നീയെന്താ ഇന്ന് പോയില്ലേ ?

മാസത്തില്‍ ഒരു ലീവ് എടുക്കണമെന്നത് കമ്പനി നിയമമാണ്, അത് ഇന്ന് എടുക്കാമെന്ന് വെച്ചു !!

ഹെയ്, ഇതന്നെല്ലേ മിനിഞ്ഞാന്നും പറഞ്ഞത് ?

ഹോ...ഈ ഉണ്ണിചേട്ടന്റെ ഒരു കാര്യം, ആരൊക്കെയുണ്ടെന്ന് നോക്കട്ടെ,    സ്വര്‍ണ്ണത്തിന്റെ അരഞ്ഞാണം ചുറ്റിയ സിഗററ്റില്‍ തീകൊളുത്തിക്കൊണ്ട് ഞാന്‍ പറഞ്ഞു

എന്തൂട്ടാടാ പരിപാടികള്‍ ? കളിക്കാന്‍ പോകാണോ ?

ഹേയ്.. ഇന്ന് കളിയൊന്നുമില്ല. വെറുതേ ഇരുന്നതാ

ഓസിക്കുട്ടാ....സുഖല്ലേ ?

ഹും, ഒരു മൂളല്‍ മാത്രം

ഞാന്‍ പുറത്തേക്ക്  തള്ളുന്ന ഓരോ പുകയും കൌതുകത്തോടെ നോക്കിയിരിക്കുകയാണവന്‍,
ചേട്ടന്‍ എങ്ങോട്ടാ ?

ഞാന്‍ ചുമ്മാ വന്നതാ, വേറെ ആരും വന്നില്ലേ ?

മൊട്ടക്ക വന്നിരുന്നു, പള്ളീല് പോയിട്ട് വരാന്നും പറഞ്ഞു പോയി.

ദേ നിക്കണ്, ഇതല്ലേ മൊട്ടക്ക.

ഡാ...ഓസീ.....മൊട്ടക്കയുടെ ആക്രോശം

ഹും, അപ്പോളേക്കും എത്തിയല്ലോ...

ഗോള്‍ഡിന്റെ കമ്പനിപടി എത്തുന്നതും നോക്കി ഇരിക്കുന്നത് കണ്ടില്ലേ, ഓസീ ഒരെണ്ണം മുഴുവനായി നീ വലിച്ചിട്ടുണ്ടോടാ?

പിന്നേ...എനിക്ക് 2 പൊക മതി. അതിനുവേണ്ടി രണ്ടു രൂപ ചെലവാക്കണോ ?

ഒരു ഹോണ്ട ആക്ടീവ ചീറിപാഞ്ഞു വരുന്നു, ഞങ്ങളുടെ അടുത്തായി നിറുത്തി,

ആര് ഇത് ? ബെല്‍ ബേബിയോ ?

എങ്ങോട്ടാ ബെല്‍ ബേബീ ? സെന്ററിലോട്ടാണോ ? എന്നാല്‍ ഞാനുമുണ്ട്.

എന്നാ കേറിക്കോ..

ഞാന്‍ ആ വണ്ടിയുടെ പിന്നില്‍ കയറികൂടി

സൂപ്പറ് വണ്ടിയാണല്ലോടേയ്....

സെന്ററില്‍ എത്താറായപ്പോള്‍ ഞാന്‍ ചോദിച്ചു “ എന്താ പരിപാടി ഇവിടെ ?”

എനിക്കൊന്നുമില്ല, ചേട്ടനല്ലേ പറഞ്ഞേ എന്തോ കാര്യമുണ്ടെന്ന്

ഹും...ഞാന്‍ വെറുതേ പറഞ്ഞതല്ലേ, നീയെന്തോ കാര്യത്തിനു പോകാണെന്ന് കരുതി. എന്നാ വണ്ടി തിരിച്ചോ, പോരുമ്പോള്‍ ഒരു പങ്കിളി നടന്നു പോകുന്നത് കണ്ടിരുന്നു.

ബെല്‍ ബേബീ...ആരാണാവോ ആ പോണത് ? കൊള്ളാമല്ലോ.

ഉം....മൂളല്‍ മാത്രം

പതുക്കെ പോയാമതി ട്ടാ...

ഉം....മൂളലിന്റെ ബാക്കിയുള്ളതു കൂടെ പുറത്ത് വിട്ടു

താഴോട്ട് നോക്കിക്കൊണ്ടാണ് ആ തരുണീമണി നടക്കുന്നത്, ഊരു പക്ഷേ സൂര്യപ്രകാശം മുഖത്തേക്കടിക്കുന്നതു കൊണ്ടായിരിക്കാം, ഞങ്ങള്‍ അടുത്തെത്തിയതും, അവര്‍ മുഖമുയര്‍ത്തി നോക്കി

ഹാ....ഇഷ്ടപ്പെട്ടു മോനേ....

ഒരു ലൈന്‍ വലിക്കാന്‍ ചാന്‍സ് നോക്കിയിരുന്ന എനിക്ക് എന്തെന്നില്ലാത്ത ആഹ്ലാദമായി , പെട്ടെന്ന് വണ്ടി അടുത്ത് വന്നതിന്റെ ആഘാതത്തിലാണ് മുഖമുയര്‍ത്തിയതെങ്കിലും ഞാന്‍ കരുതി എന്നെ നോക്കിയതായിരിക്കുമെന്ന്. തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി ഞാന്‍ വണ്ടിയുടെ പിന്നില്‍ ഇരുന്നു, ഞങ്ങള്‍ വാസസ്ഥലത്തേക്ക് തിരിച്ചെത്തി, ഷെഡ്ഡില്‍ കയറിയിരുന്നു,

മൊട്ടക്കാ....ഒരു പീസ് വരുന്നുണ്ടെടാ.....ഇന്ന് വല്ലതും നടക്കും, 5 മിനിറ്റ് നോക്കട്ടെ ,എന്നിട്ടു കണ്ടില്ലെങ്കില്‍ തെക്കോട്ടുള്ള വഴിപോയിട്ടുണ്ടാകും, നോക്കട്ടെ,

ഒന്നു പോടാ....അത് ഒന്നും ഈ വഴി വരാന്‍ പോകുന്നില്ല എന്ന് മൊട്ടക്ക പറഞ്ഞു

അളിയാ...ദേ വരണ്ണ്ട് ട്ടാ....നോക്കേ, ഇവിടെയിരുന്ന് കണകുണ പറയരുത്, ഒരു ലൈന്‍ ഒപ്പിക്കാന്‍ പറ്റോന്ന് നോക്കട്ടെ....കണ്ണിമ വെട്ടാതെ ഞാനാ സൌന്ദര്യത്തെ നോക്കിയിരുന്നു.
നടക്കുന്നതിന്നിടയിലും അവര്‍ എന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി.... നെഞ്ചില്‍ നിന്നൊരു കിളി പറന്ന് അവരുടെ പിന്നാലെ കൂടി

ആരെങ്കിലും വാടാ എന്റെ കൂടെ...ബൈക്ക് എടുത്തോളൂ.....

ആര്‍ക്കും താല്‍പ്പര്യമില്ല, അടികിട്ടുമോ എന്ന പേടി കാരണമായിരിക്കാം. ദാ വരുന്നു “കൊച്ച" പുതിയ ബൈക്ക് കിട്ടിയ സന്തോഷത്തിലാണ് അണ്ണന്‍. ബൈക്ക് നിറുത്തിയപാടെ ഞാന്‍ അതില്‍ ചാടികയറി.
കൊച്ചേ...വണ്ടി എടുക്ക്

എങ്ങോട്ട് ?

നേരെ വിട്ടോ..ഒരു കിളി അങ്ങോട്ട് പോയിട്ടുണ്ട്.

ആഹ്...

കിളി എന്ന് കേട്ടതും കൊച്ച വണ്ടി സ്റ്റാര്‍ട്ട് ചെയ്തു, ഷര്‍ട്ട് പിന്നിലോട്ട് വലിച്ച് സ്റ്റെല്‍ ആയി വണ്ടി മുന്നോട്ടെടുത്തു

ദാ...പോണൂ..... അവിടെ എത്തുമ്പോള്‍ സ്ലോ ആക്കണം ട്ടോ, എന്തെങ്കിലും ചോദിക്കണം എന്ന് മനസ്സില്‍ ഉണ്ടായിരുന്നു.
ഓക്കെ ഡാ.....

കൊച്ചേ... പതിയെ പോടാ....

കൊച്ചയുടെ കാലുകള്‍ വിറക്കുന്നതിനാല്‍ ബ്രേക്കില്‍ ചവിട്ടുന്നില്ല, എന്നതായിരുന്നു സത്യം. എന്നാലും അവന്‍ സ്പീഡ് കുറച്ചു, ഞങ്ങള്‍ അവരുടെ അടുത്തെത്തി, ഞാന്‍ അവരുടെ മുഖത്തേക്ക് നോക്കി ഒരു ഹായ് പറയാനൊരുങ്ങി, അപ്പോഴാണ് ഞാന്‍ അത് ശ്രദ്ധിച്ചത്.

"കൊച്ചേ വിട്ടോടാ....സ്പീഡില്‍ വിട്ടോ..."

ആക്സിലേറ്ററില്‍ അവന്റെ കൈ മുറുകി.

എന്താടാ.... എന്തു പറ്റി ?

"ഇനിയെന്തു പറ്റാനാ.... പണ്ടാരം, ഹെഡ് ലൈറ്റ് തെളിഞ്ഞിട്ടുണ്ടെടാ..."

ഹാന്‍ഡിലില്‍ നോക്കുന്ന കൊച്ചയോട് പറഞ്ഞു “വണ്ടീടെ അല്ലടാ...അവളുടെ നെറ്റത്ത്“

ഹ...ഹ...ഹ...ഹ... കൊച്ച ആര്‍ത്തു ചിരിച്ചു. കിട്ടിയ സ്പീഡില്‍ ഞങ്ങള്‍ തിരിച്ചു വന്നു. അമളി പറ്റിയത് ആരോടും പറയണ്ട ട്ടോ....വൈകീട്ട് കപ്പേം ബോട്ടീം എന്റെ വക...

ഞങ്ങളെ കണ്ടതും ഷെഡ്ഡിലുള്ളവരെല്ലാവരും ഒരു കൂട്ടച്ചിരി പാസാക്കി,

എന്തിനാവോ ഞങ്ങളെ നോക്കി ചിരിക്കുന്നത് ?

ഹ..ഹ..ഹ..ഹ.. പിന്നേയും ചിരി,

എന്താടേ...കാര്യം പറ , കൊണ്ടതും കിട്ടിയതും , ചിരിയും എല്ലാം കൂടെ എനിക്കെന്തോക്കെയോ പോലെ തോന്നി.

ഉണ്ണിച്ചേട്ടാ...ഒരു ഗോള്‍ഡ് കൂടെ....

പിന്നേയും ചിരി, ഇത് ഉണ്ണിച്ചേട്ടന്റെ വക, ആവേശത്തൊടെ ഗോള്‍ഡ് കത്തിച്ചു , ഷെഡ്ഡിലോട്ട് നടന്നു
എന്തായി പോയ കാര്യം ? മൊട്ടക്കയാണ് ചോദിച്ചത്

വല്ല്യ ഭംഗിയില്ലാന്നേ...എനിക്കിഷ്ടമായില്ല..

ഹും..നന്നായി ഇല്ലെങ്കില്‍ അനീഷ് നിന്നെ നന്നാക്കിയെടുക്കും

ആരാ ഈ അനീഷ് ?

“അവളുടെ ഭര്‍ത്താവ് “

ഞാന്‍ അവൈടെ ഇരുന്നു പോയി, ഇനിയെങ്ങിനെ ഇവിടെ ജീവിക്കും എല്ലാം പോയല്ലോ.......
ബെല്‍ ബേബി എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു :

 "സന്ദീപേട്ടാ, അത് എന്റെ ടീച്ചറായിരുന്നു"

"ഹോ.... ഈശ്വരാ..... ഈ പെണ്ണ് എന്റെ മുതുകിലൂടാണല്ലോ ചവിട്ടികയറി പോയത്"




എന്നെന്നേക്കുമായി ഞങ്ങളെ വിട്ടു പോയ ഉണ്ണിച്ചേട്ടന്റെ ഓര്‍മക്കായ് ഇത് സമര്‍പ്പിക്കുന്നു


ചൊവ്വാഴ്ച, ജൂൺ 07, 2011

തെരുവ്

തെരുവിന്റെ വൃത്തികെട്ട ഇടനാഴിയിലൂടെ ഞാന്‍ നടന്നു, അങ്ങിങ്ങായി കേള്‍ക്കുന്ന  അട്ടഹാസങ്ങള്‍, ആര്‍ത്തനാദങ്ങള്‍, അപശബ്ദങ്ങള്‍ ...എന്തിനോ വേണ്ടി പായുന്ന കുറേ മനുഷ്യജന്മങ്ങള്‍. അതിലൊരുവനായി ഞാനും,

      മലീമസമായ വീഥിയിലൂടെ നടക്കാന്‍ എനിക്ക് അറപ്പ് തോന്നിയതേയില്ല.....ഞാനെന്നും ഇതു വഴിയാണല്ലോ സഞ്ചരിച്ചിട്ടുള്ളാതും സഞ്ചരിച്ചുകൊണ്ടിരിക്കുന്നതും. പിന്നെന്തിന് ഞാന്‍ മടിക്കണം ?

      അങ്ങിങ്ങായി ചപ്പുചവറുകള്‍ കിടക്കുന്നു.. പെട്ടെന്ന് കാലിനൊരു വേദന, ചോര വാര്‍ന്നിറങ്ങുന്നു, പൊട്ടിയ കണ്ണാടിചില്ലില്‍ തട്ടി എന്റെ കാല്‍ മുറിഞ്ഞിരിക്കുന്നു. പതിയെ ഞാനാ കണ്ണാടിചില്ലെടുത്തു.

 ഈ തെരുവില്‍ എത്തിയതിനു ശേഷം ഒരു പക്ഷേ, ആദ്യമായിട്ടായിരിക്കാം ഞാനെന്റെ പ്രതിബിംബം കാണുന്നത്.

കാലിലെ മുറിവിനെക്കുറിച്ച് ഓര്‍ക്കുന്നതേയില്ല, ഞാന്‍ ആര്‍ത്തിയോടെ വീണ്ടും പൊട്ടിയ കണ്ണാടിചില്ലിലേക്ക് നോക്കി, ഞാനെത്ര മാറിയിരിക്കുന്നു ?

 ഈ പ്രാകൃതരൂപം എനിക്കെങ്ങിനെ കിട്ടി ?

 “ഇത് ഞാനല്ല...... ഇത് എന്റെ മുഖമല്ലാ“ എന്ന് ഒരു ഭ്രാന്തനെപ്പോലെ ഞാന്‍ അലറിവിളിച്ചു.

ചോരപുരണ്ട ചില്ലു കഷണത്തില്‍ വീണ ഒരിറ്റ് കണ്ണുനീരില്‍  വിരലുകള്‍ ചലിപ്പിച്ചു കൊണ്ടേയിരുന്നു. ഒരു രക്തദാഹിയേപ്പോലെ ഞാനത് മണത്തു നോക്കി,

"അതെ... ഇതിന് എന്റെ ഗന്ധമാണ്,  എന്റെ വിയര്‍പ്പിന്റെ ഗന്ധമാണ്, ഈ തെരുവിന്റെ ഗന്ധമാണ്,  ഇനിയൊരു തിരിച്ചു പോക്ക് അസാധ്യമല്ലേ......"

തിങ്കളാഴ്‌ച, മേയ് 30, 2011

ലാങ്കിപ്പൂവ്


      ഒരുപകല്‍ കൂടെ അവസാനിക്കാറായിരിക്കുന്നു, തെളിഞ്ഞ നീലയില്‍ കുങ്കുമം വാരി വിതറി സൂര്യന്‍ മറഞ്ഞിരിക്കുന്നു.  ഭക്ഷണം കഴിച്ചിട്ട് 2 നാളുകള്‍ പിന്നിട്ടിരിക്കുന്നു. വിറക്കുന്ന കാലുകള്‍ വേച്ച് വേച്ച് ലക്ഷ്യബോധമില്ലാത്തവനെ പോലെ ഞാനെന്റെ കൂര വിട്ടിറങ്ങി. പക്ഷികളെല്ലാം കൂട്ടില്‍ ചേക്കേറിയിരിക്കുന്നു, ഈ പാത ഇത്രയും വിജനമായി കണ്ടിട്ടേയില്ല. ഇളംകാറ്റ് എനിക്കരോചകമായി തോന്നി. ലാങ്കി പൂവിന്റെ മണം ശിരസ്സിലേക്കാഴ്ന്നിറങ്ങുന്നു.

     പ്രണയിനിയുമായി ഈ മരച്ചുവട്ടില്‍ പങ്കിട്ട നിമിഷങ്ങളെന്നിലൂടെ മിന്നല്‍ പോലെ കടന്നു പോയി. ഒരിക്കലും മറക്കാനാവാത്ത എത്രയോ സായാഹനങ്ങള്‍ ഇവിടെ ....  പ്രായമേറിയിരിക്കുന്നു ഇപ്പോള്‍ രണ്ടു പേര്‍ക്കും.

അതെ... ഇതവളുടെ സുഗന്ധമാണ്. അവളെന്നിലേക്കടുത്തു വരുന്നത് ഞാനറിയുന്നു. അവളെ എന്‍ കരവലയത്തിലാക്കാന്‍ കുതിച്ച എന്റെ കാല്‍ എവിടെയോ ഉടക്കി, ഭൂമിയെ ചുംബിച്ചുകൊണ്ട് ഞാനിതാ താഴെ കിടക്കുന്നു.

 പ്രയാസപ്പെട്ട് ഞാന്‍ മലര്‍ന്ന്കിടന്നു, നല്ല വേദനയുണ്ട്, കണ്ണുകളിലേക്ക് ഇരുട്ട് പടരുന്നു....

    ലാങ്കിമരത്തെ അപ്പാടെ കുലുക്കി കാറ്റ് കടന്നു പോയി, ഞെട്ടറ്റ ഇരു പൂവ് എന്റെ നെറുകയിലേക്ക് വീണു,

അതെ, ഒരു പക്ഷേ ഇതവളുടെ കുസൃതികളിലൊന്നായിരിക്കാം.

ഞാന്‍ കണ്‍പോളകള്‍ പതിയെ തുറന്നു.

ചെറു പുഞ്ചിരിയുമായി എന്നിലേക്ക് കണ്ണുംനട്ടിരിക്കുന്ന എന്റെ ഭാര്യ ,

 “കൊറേ നേരമായല്ലോ ഉറക്കം തുടങ്ങിയിട്ട്.....

ദേ...  കണ്ടോ ലാങ്കി പൂവ്, മുറ്റത്ത് കിടന്ന് കിട്ടിയതാ"

 എന്തോ കൂപ്പണ്‍ എന്നും പറഞ്ഞ് കുറച്ച് പിള്ളേര്‍ വന്നിരുന്നു, അവര് കളഞ്ഞതായിരിക്കും

“ മതി മതി, ഉറങ്ങിയത്,  വാ, നമുക്ക് ലാങ്കിചോട്ടില്‍ പോകാം...കൊറേ നാളായില്ലേ നമ്മളവിടെ പോയിരുന്നിട്ട്, എണീക്ക്....പോകാന്നേ... "

" ആരെ സ്വപ്നം കണ്ട് കിടക്കാ ?"

എല്ലാം ഒരു ചിരിയിലവസാനിപ്പിച്ചുകൊണ്ട് ഞാനവളെ എന്റെ മാറിലേക്കടുപ്പിച്ചു




ലാങ്കി പൂവ്

ബുധനാഴ്‌ച, മേയ് 04, 2011

അലസത


കിനാവിന്റെ ചോര്‍ന്നൊലിച്ച നാലുകെട്ടിന്‍ കോണിലെവിടെയോ ഒരു മിന്നല്‍ പ്രവാഹം !!!

പതിവായി കേട്ടുകൊണ്ടിരുന്ന  കാതടപ്പിക്കുന്ന കാലൊച്ചകളിന്നെവിടെ ?

മനസ്സിന്റെയുള്ളില്‍ പെരുമ്പറ കൊട്ടിയിരുന്ന  ഭീകര സത്വങ്ങള്‍ ?

ഉറഞ്ഞുതുള്ളിയിരുന്ന മഴയുടെ ആര്‍ത്തനാദങ്ങളില്ല,

ജീര്‍ണ്ണിച്ച ജനല്‍ പാളി പതിയെ തുറന്നു ,

നരവീണ താടിരോമങ്ങള്‍ തഴുകിക്കൊണ്ട് പുറത്തേക്ക് നോക്കി,

ഉരുണ്ടുകൂടിയിരുന്ന കാര്‍മേഘങ്ങളിപ്പോഴില്ല,
എങ്ങോ പോയി മറഞ്ഞിരിക്കുന്നു.

മഴയില്‍ കുതിര്‍ന്ന മണ്ണിന്‍ മണം സിരകളിലേക്ക് തുളച്ച് കയറി.

മഴയുടെ ശക്തിയാലോ, കാറ്റിന്റെ വേഗതയിലോ അടിപതറിയ മരങ്ങള്‍ തലകുനിച്ച് നില്‍ക്കുന്നു

കൊച്ചുകുട്ടിയുടെ കൌതുകത്തോടെ ജനലിലേക്കെന്റെ മുഖം ചേര്‍ത്ത് വച്ചു,

തെളിമയുള്ള നീലാകാശം നോക്കി നില്‍ക്കേ ,

ഭിത്തിയിലൂടെ ഒലിച്ചിറങ്ങിയ ഒരു മഴത്തുള്ളിയെന്‍ നെറുകയില്‍ വീണു ചിതറി,


ഊറിച്ചിരിച്ചുകൊണ്ട് ഞാനുറക്കെ പറഞ്ഞു.........

എന്തുകൊണ്ട്  ? എന്തുകൊണ്ട്  നീ ഈ മഴയറിയാതെപ്പോയി   ?

വ്യാഴാഴ്‌ച, മാർച്ച് 31, 2011

മാധവനൊരു ഫോണ്‍കോള്‍

 

  കഥ കേട്ടുകൊണ്ടിരുന്ന ശശിക്ക് അപ്പോള്‍ ഷുക്കൂറിന്റെ കഥ കേള്‍ക്കണം, (ഒന്നാം ഭാഗം ഇവിടെ )അതു പിന്നെ പറയാം എന്നും പറഞ്ഞ് ഞാന്‍ തല്‍ക്കാലം പിന്മാറി. അപ്പോഴേക്കും മത്തായി വന്നു.

“മത്തായീ, നീ കൊറേ തമിഴത്തികള്‍ക്ക് ലൌ ലെറ്ററ് കൊടുത്തതല്ലേ...” ഷുക്കൂറ് കെട്ടേഷന്‍ കൊടുത്തു.
“എന്നാടാ കുവ്വേ... വന്നപ്പളേക്കും ഒരു കൊട്ടേഷന്‍ ? ഞാന്‍ കൊറേ കൊടുത്തിട്ടുണ്ട്...നിനക്കെന്നാ വേണം ?” സിഗരറ്റിന്റെ അവസാന പുകയും ആസ്വദിച്ച് തള്ളി

“എന്നാ ഒരെണ്ണം പറയ്.. നമുക്ക് മത്സരത്തിനയക്കാമെടാ....സമ്മാനമുണ്ടെടാ...” ശശി അവനോട് പറഞ്ഞു.
“നീ ചുമ്മാ കളിക്കാതെ... എന്നാ കാര്യം പറ” മത്തായി ടിവിയില്‍ നോക്കിക്കൊണ്ട് പറഞ്ഞു.

“ഇന്ന് ഡെറ്റ് എത്രയാ”

“ഫെബ്രുവരി 11”

“മൂന്ന് ദിവസം കൂടി കഴിഞ്ഞാലോ ?”

“ഫെബ്രുവരി 14 ആകും”

“ഡേയ്....അന്നാണു മത്സരം മനസ്സിലായോ മത്തായീ” ഞങ്ങള്‍ അട്ടഹസിച്ചു.

“മോനേ കുട്ടനാടന്‍ ശശീ... ഈ മത്തായോട് കളിവേണ്ട....ആദ്യം മീശ മുളക്കട്ടെ എന്നീട്ടാവാം പ്രേമം”

“മീശ വരാത്തേന് അവനെന്തു ചെയ്യാനാ...ശശീ ഇപ്പോ നിനക്ക് 27 വയസ്സല്ലേ ങ്ഹാ...43 വയസാകുമ്പോളേക്കും മുളച്ചു തുടങ്ങും” കിട്ടിയ ചാന്‍സില്‍ ഷുക്കൂറ് കയറി വെട്ടി.

ടി വി യില്‍ വീണ്ടും ആ പരസ്യം വന്നു.

“വാലന്റയന്‍സ് ഡേ യില്‍ നിങ്ങള്‍ക്ക് പ്രണയലേഖന മത്സരത്തില്‍ പങ്കെടുക്കാം, കാമുകനോ, കാമുകിക്കോ വേണ്ടി നിങ്ങള്‍ക്കെഴുതാം, നിങ്ങളുടെ കത്തുകള്‍ ഞങ്ങള്‍ ഇവിടെ വായിക്കുന്നതാണ്, ഏറ്റവും നല്ല കത്തിന് സമ്മാനം ഉണ്ട്. സമ്മാനഅത്തിനര്‍ഹനാവുന്ന ആളെ ഞങ്ങള്‍ ഫോണില്‍ വിളിക്കുന്നതായിരിക്കും. അതു കൊണ്ട് ഫോണ്‍ നമ്പര്‍ കൂടെ കത്തില്‍ ഉള്‍പ്പെടുത്താന്‍ മറക്കരുത് ”.

“ഹ ഹ മാധവേട്ടന്‍ വന്നല്ലോ....നിന്റെ പ്രശ്നം ആളു തീര്‍ത്തു തരും”

   കപ്പടാ മീശയുള്ള അറുപതിനടുത്തു പ്രായം വരുന്ന കുടവയറന്‍,സ്വയം പുകഴ്ത്തല്‍ മാധവേട്ടന് ഒരു വീക്ക്നസ് ആണ്. പിന്നെ പോളീഷ് ചെയ്തെടുത്ത ഒന്നാന്തരം “പാര”... മാധവേട്ടന് ഇതിന്റെ ഒന്നും അഹങ്കാരമൊന്നുമില്ല കേട്ടോ...

“മാധവേട്ടാ... ഒരു സഹായം ചെയ്യോ? ഇവന് ലൌ ലെറ്റര്‍ എഴുതാന്‍ ഒന്ന് പറഞ്ഞു കൊടുക്ക്..” ശശി എന്നെ നോക്കി

“ആര്‍ക്കാ ഇപ്പോ ലെറ്ററ് എഴുതേണ്ടത്” മാധവേട്ടന്റെ ചോദ്യം

“ഒന്നൂല്ല്യയ്. വെറുതെ പറഞ്ഞതാണേ..”ഞാന്‍ രക്ഷപ്പെടാന്‍ നോക്കി

“ഓ... പ്രായം തോന്നുമെങ്കിലും ഞാനൊരു ലോലമനസ്ക്കനാണേ...ഞാന്‍ പറഞ്ഞുതരാം പക്ഷേ കാശുതരണം”

“വേണ്ട മാധവേട്ടോ.... ഞാനെഴുതിക്കോളാം.... അല്ലെങ്കില്‍ വേണ്ട.. എന്തിനാ വെറുതേ...”

 “നീ എഴുതിക്കോടാ സന്ദീപേ....പേടിയാണെങ്കില്‍ എന്റെ പേരു വെച്ചോ...എനിക്കു കുഴപ്പമൊന്നുമില്ല”

 “ഊം....പിന്നേയ്....എനിക്കെഴുതാമെങ്കില്‍ എന്റെ പേരു വെച്ചൂടേ...മാധവേട്ടാ..... ഹി ഹി ഹി...”

മാധവേട്ടന്റെ ഫോണ്‍ റിംഗ് ചെയ്തു, “ഇവനെക്കൊണ്ട് വല്യ ശല്യമായിടുണ്ട്

“ഹലോ..........യാ.... മാധവന്‍ സ്പീക്കിംഗ്...”

“യെസ്.....ടെല്‍മി...”

“നൊ.. നൊ....”സംസാരം നീണ്ടുപോയി

“ഹു?.......”മാധവേട്ടന്‍ പൊട്ടിതെറിച്ചു

“ജോബിന്‍....കല്ലി വല്ലി, ഐ വില്‍ ട്ടോക്ക് ഫോര്‍ മൈ കണ്ട്രി.....”

“ങേ ഹ്...” എന്തൊരു രാജ്യസ്നേഹം.... ഞങ്ങള്‍ മാധവേട്ടനെ നോക്കി

“നോ.....നോ.......ഫോര്‍ മൈ കമ്പനി” അപ്പോഴേക്കും മാധവേട്ടന്‍ തിരുത്തിക്കഴിഞ്ഞു.

ഹ ഹ ഹ ....ഞങ്ങള്‍ ആര്‍ത്തു ചിരിച്ചു

അന്ന് രാത്രി തന്നെ കഷ്ടപ്പെട്ട് ഒരെണ്ണം എഴുതിയുണ്ടാക്കി ചാനലിലേക്ക്  അയച്ചു.പിന്നെ മാധവേട്ടനെ കണ്ടപ്പോള്‍ പറഞ്ഞു
 “ലെറ്ററ് അയച്ചിട്ടുണ്ട്, മാധവേട്ടന്റെ പേരാ വെച്ചിരിക്കുന്നേ...”

“ഹ ഹ.. അപ്പോ ശരിക്കും പറഞ്ഞതായിരുന്നോ....”മാധവേട്ടന് സംശയം മാറിയില്ല.

“കാര്യമായിട്ട് പറഞ്ഞതാ, തെരഞ്ഞെടുത്താ അവര് വിളിക്കും കേട്ടോ..”

“എന്നാ പിന്നെ എന്താ എഴുതേക്കണേന്ന് കൂടെ പറഞ്ഞു താ”

“ശരിയാ...” ഞാനതിന്റെ ഒരു കോപ്പി കൊടുത്തു

“വായിച്ചു നോക്കിക്കോ...അവര് വല്ലതും ചോദിച്ചാ പറയേണ്ടതാ....”

   പിറ്റേന്ന് ഫെബ്രു:14,ഞങ്ങള്‍ റ്റിവികാണാനിരുന്നു ശശി, ഷുക്കൂറ്, മത്തായി എല്ലാവരും ഉണ്ട്

“വല്ലതും നടക്കോ?” ഷുക്കൂറ് ചോദിച്ചു.

“കൊച്ചന് എന്തോ കൊഴപ്പാ”ശശിയാണ് മറുപടി പറഞ്ഞത്

“നോക്കാം എങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ.....പറയാന്‍ പറ്റൂല്ലേ.....”    
സലിംകുമാറിന്റെ വാക്ക് ഞാന്‍ കടമെടുത്തു

പരിപാടി തുടങ്ങി, മൂന്ന് വി ജെ കളുമുണ്ട്...

“ഒരു പാട് കത്തുകള്‍ വന്നതിനാല്‍ തെരഞ്ഞടുത്ത കത്തുകളാണ് വായിക്കാന്‍ പോകുന്നത്. അതു കൊണ്ട് നിങ്ങളാണ് വിജയിയെ തീരുമാനിക്കുന്നത്. നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന കത്തിന് തീര്‍ച്ചയായും എസ് എം എസ് ചെയ്യണം”

അവര്‍ കത്തുകള്‍ വായിക്കാന്‍ തുടങ്ങി. വര്‍ണ്ണകടലാസില്‍ പൊതിഞ്ഞ പ്രണയലേഖനം വായിച്ചു.മൂന്നാമത്തെ ലെറ്റര്‍ വായിക്കാന്‍ തുടങ്ങിയപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നി.

 “കണ്ടോടാ ശശീ എന്റെ ലെറ്ററ്.....”

സിഗററ്റിന്റെ പുക പുറത്തേക്ക് തള്ളിക്കൊണ്ട് മത്തായി തുറിച്ചുനോക്കി

മുറിയില്‍ നിശബ്ദത,

“ഈ കത്തെഴുതിയത് അല്‍ എയ്നില്‍ നിന്നും സന്ദീപ് ” അവര്‍ അടുത്തകത്തെടുത്തു വായിക്കാന്‍ തുടങ്ങി

“ആഹാ...മാധവേട്ടന്‍ ഇപ്പോഴാണോ വരുന്നേ, നേരത്തേ വരണ്ടേ ആയിരുന്നു. ഇവന്റെ പ്രേമലേഖനം ചാനനില്‍ വായിച്ചു അല്ലേടാ മത്തായീ..”

ഹൂം...ഒന്ന് ഇരുത്തി മൂളി

എന്നാ,  സമ്മാനം വല്ലതും കിട്ടോ ? മാധവേട്ടന് ഉത്സാഹമായി

മാധവേട്ടന്റെ നമ്പറാ ഞാന്‍ കൊടുത്തിരിക്കുന്നേട്ടോ

“നീ ഒന്നുകൊണ്ടും പേടിക്കണ്ട, വിളിച്ചാല്‍ ഞാന്‍ നോക്കിക്കോളാം”

ഹ്മ്, അതുമതി

ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞ് മാധവേട്ടന്‍ തിരക്കിട്ട് കാറില്‍ കയറുന്നു

എങ്ങോട്ടാ ?

ഓ.... എന്നാ പറയാനാന്നേ... സൈറ്റില്‍ കണ്‍സള്‍ട്ടന്റ് വരുന്നുണ്ട്, അവരെ കാണണം.
മാധവേട്ടന്‍ നേരെ ദുബായിലോട്ട് വച്ചു പിടിച്ചു.ശശി ഫ്രിഡ്ജ് തുറന്ന് ഒരു ബോട്ടില്‍ എടുത്ത് അണ്ണാക്കിലോട്ട് കമഴ്ത്തി, “ഈ വെള്ളത്തിനെന്താ പാലിന്റെ ടേസ്റ്റ് ? “ അപ്പോളേക്കും കുപ്പിയുടെ മൂട് കണ്ട് തുടങ്ങിയിരുന്നു.

പച്ച പാലിന് പിന്നെ പാവക്കാജൂസ്സിന്റെ ടേസ്റ്റ് ആണോടാ ?

ഷുക്കൂറിന് എങ്ങിനെ ദേഷ്യം വരാതിരിക്കും ? ശശി പാല് കുടിച്ചാല്‍ ഷുക്കൂറിന്റെ വണ്ണം കൂടില്ലല്ലോ

ഏകദേശം 2 മണിക്കൂര്‍ കഴിഞ്ഞിട്ടുണ്ടാകും, ശശിയുടെ ഫോണ്‍ റിംഗ് ചെയ്യാന്‍ തുടങ്ങി,

“ ഡാ..... കൊച്ച് ഉറക്കത്തീന്നെണീറ്റ് കരയുന്നെടാ....പോയി നോക്ക് “  ഞാന്‍ അവനെ തള്ളി വിട്ടു.

“എത്തിപ്പോയെടാ....മാധവേട്ടനാ.....”

ആണോ ....എന്നാ  എടുക്ക്

ഹലോ ...കൈരളി ടി.വി അല്ലേ ?

ഗുഡ് ഈവനിംഗ്, കൈരളി ടി.വി...ആരാണ് ?


കൈരളി ടി വി ?  ഉറക്കത്തില്‍ നിന്നെണീറ്റ മത്തായിക്ക് ഒന്നും മനസ്സിലായില്ല
മിണ്ടരുതെന്ന് ഞാന്‍ ആഗ്യം കാട്ടി

ഞാന്‍ സന്ദീപ് ആണ്, കുറച്ചു നേരത്തേ നിങ്ങളെന്നെ വിളിച്ചിരുന്നു, ലൌ ലെറ്റര്‍ കോണ്ടസ്റ്റ് .....

ഓക്കെ..ഓക്കെ..മനസ്സിലായി, പറയൂ..

ആ...പിന്നെ....ഇപ്പോള്‍ വന്നാല്‍ സമ്മാനം കൊണ്ടുപോകാന്‍ പറ്റോ ?

അതിനെന്താ, വന്നോളൂ...തിരിച്ചറിയുന്നതിനായി ലേബര്‍ കാര്‍ഡോ, പാസ്പോര്‍ട്ടോ കൊണ്ടു വരണം

ഓക്കെ...ഞാനിപ്പോത്തന്നെ വരാം. ദുബായിലുണ്ട് ഞാന്‍.

“ ആണോ .... ? എന്നാലേ...മാധവേട്ടാ..ഇങ്ങോട്ട് പോര്...”

എങ്ങോട്ട് ? മ്..മ്.. മാധവനോ ?

“ ആ..ഹ്... തിരിച്ച് ഇങ്ങോട്ട് പോന്നേക്ക്, ഇത് ശശിയാ ....നേരത്തേ വിളിച്ചതും ഞങ്ങള്‍ തന്നെയാ....സമ്മാനം ഇവിടെ വരുമ്പോള്‍ തരാം ”

എല്ലാം മനസ്സിലായി......മത്തായി അടുത്ത സിഗററ്റിന് തീ കൊളുത്തി.