ചൊവ്വാഴ്ച, ജൂൺ 07, 2011

തെരുവ്

തെരുവിന്റെ വൃത്തികെട്ട ഇടനാഴിയിലൂടെ ഞാന്‍ നടന്നു, അങ്ങിങ്ങായി കേള്‍ക്കുന്ന  അട്ടഹാസങ്ങള്‍, ആര്‍ത്തനാദങ്ങള്‍, അപശബ്ദങ്ങള്‍ ...എന്തിനോ വേണ്ടി പായുന്ന കുറേ മനുഷ്യജന്മങ്ങള്‍. അതിലൊരുവനായി ഞാനും,

      മലീമസമായ വീഥിയിലൂടെ നടക്കാന്‍ എനിക്ക് അറപ്പ് തോന്നിയതേയില്ല.....ഞാനെന്നും ഇതു വഴിയാണല്ലോ സഞ്ചരിച്ചിട്ടുള്ളാതും സഞ്ചരിച്ചുകൊണ്ടിരിക്കുന്നതും. പിന്നെന്തിന് ഞാന്‍ മടിക്കണം ?

      അങ്ങിങ്ങായി ചപ്പുചവറുകള്‍ കിടക്കുന്നു.. പെട്ടെന്ന് കാലിനൊരു വേദന, ചോര വാര്‍ന്നിറങ്ങുന്നു, പൊട്ടിയ കണ്ണാടിചില്ലില്‍ തട്ടി എന്റെ കാല്‍ മുറിഞ്ഞിരിക്കുന്നു. പതിയെ ഞാനാ കണ്ണാടിചില്ലെടുത്തു.

 ഈ തെരുവില്‍ എത്തിയതിനു ശേഷം ഒരു പക്ഷേ, ആദ്യമായിട്ടായിരിക്കാം ഞാനെന്റെ പ്രതിബിംബം കാണുന്നത്.

കാലിലെ മുറിവിനെക്കുറിച്ച് ഓര്‍ക്കുന്നതേയില്ല, ഞാന്‍ ആര്‍ത്തിയോടെ വീണ്ടും പൊട്ടിയ കണ്ണാടിചില്ലിലേക്ക് നോക്കി, ഞാനെത്ര മാറിയിരിക്കുന്നു ?

 ഈ പ്രാകൃതരൂപം എനിക്കെങ്ങിനെ കിട്ടി ?

 “ഇത് ഞാനല്ല...... ഇത് എന്റെ മുഖമല്ലാ“ എന്ന് ഒരു ഭ്രാന്തനെപ്പോലെ ഞാന്‍ അലറിവിളിച്ചു.

ചോരപുരണ്ട ചില്ലു കഷണത്തില്‍ വീണ ഒരിറ്റ് കണ്ണുനീരില്‍  വിരലുകള്‍ ചലിപ്പിച്ചു കൊണ്ടേയിരുന്നു. ഒരു രക്തദാഹിയേപ്പോലെ ഞാനത് മണത്തു നോക്കി,

"അതെ... ഇതിന് എന്റെ ഗന്ധമാണ്,  എന്റെ വിയര്‍പ്പിന്റെ ഗന്ധമാണ്, ഈ തെരുവിന്റെ ഗന്ധമാണ്,  ഇനിയൊരു തിരിച്ചു പോക്ക് അസാധ്യമല്ലേ......"

2 അഭിപ്രായങ്ങൾ:

Sandeepkalapurakkal പറഞ്ഞു...

“ഇത് ഞാനല്ല...... ഇത് എന്റെ മുഖമല്ലാ“ എന്ന് ഒരു ഭ്രാന്തനെപ്പോലെ ഞാന്‍ അലറിവിളിച്ചു.

MOIDEEN ANGADIMUGAR പറഞ്ഞു...

ഇത് ഞാനല്ല...... ഇത് എന്റെ മുഖമല്ലാ
ആശ്വാസിക്കാം..